Sunday, February 17, 2013

ഒരു വരി മാത്രം


നമ്മള്‍ കണ്ടുമുട്ടിയ
ഭ്രമണപഥത്തിലിന്നു
പൊതിഞ്ഞു നില്‍ക്കുന്ന കറുപ്പ്.
ആരുടെയോ നെഞ്ച് തുളച്ചു
പോയ വെടിമരുന്നിന്‍റെ ഗന്ധം.

ശ്രുതി ചേരാതെ മുഴങ്ങുന്ന
പ്രണയത്തിന്‍റെ ഗീതം ആഴിയിലേക്ക്
തിരികെ പോയിരിക്കുന്നു.

മിണ്ടാന്‍ കഴിയാതെ
തിരിഞ്ഞൊന്നു നോക്കാതെ 
 നരച്ചു പോയ
നക്ഷത്രത്തിലേക്ക്
നീ ഇറങ്ങിപ്പോയി


കുടകീഴില്‍ നിന്നും
നീ ഇറങ്ങി പോകുമ്പോള്‍
തോരാതെ പെയ്തത്
തീ മഴയാണെന്ന്
തിരിച്ചറിയുകയായിരുന്നു ഞാന്‍

പൊള്ളലേറ്റ ഭൂമിയില്‍
വെച്ച് വിഷം കലര്‍ന്ന
നീലരക്തം വറ്റി
മൌനത്തോളം നേര്‍ത്ത വേദനയായി
വ്യാഖ്യാനമില്ലാത്ത അവസാന വരിയില്‍
പ്രണയം ലയിച്ചു ചേര്‍ന്നു.

അക്കമിട്ടു ചേരിതിരിയുന്ന
താളുകളില്‍ ഒരു വരി മാത്രം
ചുവന്നിരുന്നു