കാക്ക കറുപ്പുള്ള പകലുകളെ സൃഷ്‌ടിച്ച ദൈവം
മനുഷ്യന്‍റെ കണ്ണില്‍ പെടാതെ ഒളിച്ചുനടന്നു.
ബലിമൃഗം കഴുത്തറുത്തു
കൊല്ലപെട്ട ഒരു വെള്ളിയാഴ്ച
ദുരിത കിനാക്കളുടെ പാതാളവണ്ടിയുടെ ചൂളംവിളി.
കൂടെ ആരുടെയോ ഒരുനിലവിള്ളി ഒച്ച
ചെന്ന് നോക്കിയപോള്‍ പാളത്തിനപ്പുറം
ചങ്ക് പൊട്ടി നീല രക്തം തെറിപ്പിച്ച്
തലയില്ലാത്ത ദൈവം മരിച്ചു കിടക്കുന്നു.
കേട്ടപാടെ ആളുകള്‍ തടിച്ചുകൂടി
രാഷ്ട്രിയബുദ്ധിജീവികള്‍ യുക്തിവാദികള്‍
ആത്മീയവാദികള്‍ , ആള്‍ദൈവങ്ങള്‍
മരിച്ചെന്നു ഒരുകൂട്ടര്‍ , ഇല്ലെന്നു മറുകൂട്ടം
ഇല്ലാത്ത ദൈവം മരിച്ചില്ലെന്നു യുക്തിവാദി.
ഉയിര്‍തെഴുനെല്ക്കുമെന്നു സ്വര്‍ഗ്ഗീയവാദി.
കൊന്നെതെന്നു ഒരുത്തന്‍ ചത്തതെന്ന് മറ്റൊരുത്തന്‍
പോലീസെത്തി ജഡം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
ചത്തത് ദൈവമാണെന്നും അല്ലെന്നും പറയാത്ത
റിപ്പോര്‍ട്ട് പൂഴ്ത്തി വയ്ക്കപെട്ടു.
വാങ്ങാനാളില്ലാതെ ജഡം മോര്‍ച്ചറിയില്‍ സൂക്ഷിയ്ക്കപെട്ടു.
അരാഷ്ട്രീയവാദി കണ്ടില്ലെന്നു നടിച്ചു
രാഷ്ട്രിയക്കാര്‍ ഹര്‍ത്താല്‍ നടത്തി.
അനുശോചനയോഗങ്ങള്‍ ഘോര പ്രസംഗങ്ങള്‍
എങ്ങും ദൈവത്തെ ഉയിര്‍പ്പിച്ചു
സ്വര്‍ഗത്തിലെതിക്കാന്‍ മുറവിളികള്‍
അഹമ്മദ്‌കോയ നോമ്പ് നോറ്റു
അശോകേട്ടന്‍ അമ്പലത്തിന്നു ചുററും
കിടന്നിരുണ്ട് പ്രദക്ഷിണം വച്ചു
അന്തോണിച്ചന്‍ ധ്യാനതിന്നു പോയി...
മോര്‍ച്ചറിയുടെ തണുപ്പില്‍
രണ്ടാം നാളും ജഡം സുഖമയുറങ്ങി.
മൂന്നാം നാള്‍ രാവിന്‍റെ വയറു പിള്ളര്‍ന്നു
കാക്ക കറുപ്പുള്ള ഒരു പകലുകൂടെ പിറന്നു.
മോര്‍ച്ചറികാവല്‍ക്കാരന്‍ ഓടാമ്പല്‍ ഇളകിയ
വാതില്‍ തള്ളിതുറന്നു നോക്കി.
ജഡം അപ്രത്യക്ഷമയിരിക്കുന്നു
മഞ്ഞ പത്രങ്ങള്‍ ദൈവം ഉയിര്‍ത്തെന്നു
ചുവന്ന മഷിയില്‍ എഴുതി പിടിപ്പിച്ചു.
സ്വര്‍ഗ്ഗീയവാദികള്‍ വിജയഭാവത്തില്‍ അട്ടഹസിച്ചു.
യുക്തിവാദികളെ ചങ്ങലക്കിടന്‍ ആക്രോശിച്ചു.
സന്തോഷം പങ്കിടാന്‍ മദ്യശാലയില്‍ വരിനിന്നവര്‍
ഗതാഗതകുരുക്കുകള്‍ പടച്ചു വിട്ടു.
വര്‍ഷങ്ങള്‍ക്കു ശേഷം
തെങ്ങിന്നു കുഴിവെട്ടിയ വേലയുധേട്ടന്‍ കണ്ടത്
ആരോ വലിച്ചു കുഴിച്ചിട്ട
ദൈവസത്യത്തിന്‍റെ ദ്രവിച്ച എല്ലിന്‍ കഷ്ണങ്ങളെ
ദൈവം മരിച്ചതും ഉയിര്‍ത്തതും.
അറിയാത്ത ഭൂമി അപ്പോഴും കറങ്ങികൊണ്ടിരുന്നു.